നഗര ഹൃദയത്തിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം മോഷ്ടിച്ചു;ബംഗളൂരു നഗരത്തിലെ ഷെൽട്ടർ മോഷ്ടാക്കളെ തേടി പൊലീസ്
ബംഗളൂരു: ബംഗളൂരു നഗരത്തിൽ നിന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം മോഷണം പോയി.10 ലക്ഷം രൂപ മുടക്കി നഗരത്തിലെ കാനിഹാം റോഡിൽ സ്വകാര്യ കമ്പനി സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മോഷ്ടാക്കൾ അപഹരിച്ചത്. ഷെൽട്ടർ നിർമ്മിച്ച സ്വകാര്യ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈഗ്രൗണ്ട്സ് പൊലീസ് കേസ്സെടുത്തു.വിധാൻ സൗധക്ക് സമീപത്തുള്ള ഷെൽട്ടറാണ് നിർമ്മാണം പൂർത്തീകരിച്ച് കേവലം ഒരാഴ്ചക്കുള്ളിൽ മോഷ്ടിക്കപ്പെട്ടത്. ബംഗളൂരു കോർപ്പറേഷന്‍റെ അനുമതിയോടെയാണ് സ്വകാര്യ കമ്പനി ബസ് ഷെൽട്ടർ നിർമ്മിച്ചത്. ഓഗസ്റ്റ് 28ന് കമ്പനി അധികൃതർ ബസ് കാത്തിരിപ്പ് കേന്ദ്രം പരിശോധിക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.കമ്പനി അധികൃതർ കോർപ്പറേഷനുമായി ബന്ധപ്പെട്ടപ്പോൾ നീക്കം ചെയ്തിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്.സമീപത്തെ സ്‌ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പോലീസ് മോഷ്‌ടാക്കളെ കണ്ടെത്താൻ ശ്രമിക്കുന്നത്. നേരത്തെ ഇവിടെയുണ്ടായിരുന്ന ബസ്സ് കാത്തിരിപ്പ് കനത്ത മഴയിൽ തകർന്നിരുന്നു. ഇതേ തുടർന്നായിരുന്നു പുതിയ ഷെൽട്ടർ നിർമ്മിച്ചത്.