വിഷുപ്പുലരിയില്‍ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം ഗുരുവായൂരപ്പന് ചാർത്തി; കിരീടം നൽകിയത് ഈ ദമ്പതികൾ
വിഷുപ്പുലരിയില്‍ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം ഗുരുവായൂരപ്പന് ചാർത്തി. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് സ്വര്‍ണക്കിരീടം വഴിപാടായി സമർപ്പിച്ചത്. വിഷുത്തലേന്ന് ദീപാരാധന കഴിഞ്ഞാണ് പൊന്നിൻ കിരീടം സോപാനത്തിൽ സമർപ്പിച്ചിരുന്നു.
160.350 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കിരീടത്തിന് ഏകദേശം 13,08,897 രൂപ വിലമതിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡിഎ.പ്രമോദ് കളരിക്കൽ, കിരീടം രൂപകല്പന ചെയ്ത രാജേഷ് ആചാര്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കോയമ്പത്തൂരിലെ
ആചാര്യ ജുവല്ലറി ശ്രീ ഗുരുവായൂരപ്പന് വേണ്ടി നിർമിക്കുന്ന രണ്ടാമത്തെ കിരീടമാണ് ഈ വിഷുവിനു കണ്ണന് സമർപ്പിച്ചത്.
കഴിഞ്ഞ വർഷം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗയും ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ചിരുന്നു. ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. 32 പവൻ തൂക്കം വരുന്നതാണ് ഈ സ്വർണ കിരീടം. അന്ന് പതിനാല് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് സ്വർണ കിരിടം സമർപ്പിച്ചത്.