മുന്‍ കാമുകി പൊലീസുമായെത്തി; വരന്‍ കതിര്‍മണ്ഡപത്തില്‍ നിന്നു ഓടി രക്ഷപ്പെട്ടു

മംഗളൂരു: കാമുകി പൊലീസുമായി എത്തിയ വിവരമറിഞ്ഞ് വരന്‍ കതിര്‍മണ്ഡപത്തില്‍ നിന്നു ഓടി രക്ഷപ്പെട്ടു. കാര്യമറിഞ്ഞതോടെ വധുവിനെയും കൂട്ടി വീട്ടുകാര്‍ മടങ്ങി.
ഇന്നലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടേക്കാര്‍, ബീരിയിലാണ് നാടകീയ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസും നാട്ടുകാരും പറയുന്നത് ഇങ്ങനെ- ”കോഴിക്കോട് സ്വദേശിയായ യുവാവും മംഗ്‌ളൂരു സ്വദേശിനിയായ യുവതിയും തമ്മില്‍ ഒരു മാട്രിമോണി സൈറ്റുവഴിയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്നലെയായിരുന്നു വിവാഹം നിശ്ചയിച്ചത്. തന്റെ പൂര്‍വ്വകാമുകിയായ മൈസൂര്‍ സ്വദേശിനി വിവാഹം മുടക്കാന്‍ എത്തുമെന്ന് കണക്കു കൂട്ടിയ വരന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തിനു മുമ്പു തന്നെ കതിര്‍മണ്ഡപത്തിലെത്തി വധുവിന്റെ കഴുത്തില്‍ താലിമാല ചാര്‍ത്തി. ഇതിനിടയിലാണ് മുന്‍കാമുകി ഉള്ളാള്‍ പൊലീസിനെയും കൂട്ടി കതിര്‍മണ്ഡപത്തിലെത്തിയത്. ഇതു കണ്ട വരന്‍ ഹാളിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് വധുവും വീട്ടുകാരും സംഭവം അറിഞ്ഞത്. ഇതോടെ വധുവിനെയും കൂട്ടി വീട്ടുകാര്‍ തിരികെ പോയി.
അതേസമയം തനിക്ക് വിവാഹ വാഗ്ദാനം നല്‍കി ലക്ഷകണക്കിനു രൂപ യുവാവ് കൈക്കലാക്കിയിട്ടുണ്ടെന്നും തന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടെന്നു മൈസൂരു സ്വദേശിനി പൊലീസിനോട് പറഞ്ഞു. ഇതു സംബന്ധിച്ച് കേരള പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി പൊലീസിനോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page