പാര്‍ലമെന്റിലെ പുകബോംബ് പ്രതിഷേധം ; നാല്‍വര്‍ സംഘം ആദ്യം പദ്ധതിയിട്ടത് പാര്‍ലമെന്റിന് മുന്നില്‍ സ്വയം തീ കൊളുത്താന്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്ത് സ്വയം തീ കൊളുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പാര്‍ലമെന്റ് പ്രതിഷേധത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ സാഗര്‍ ശര്‍മ്മ.പാര്‍ലമെന്റിന് പുറത്ത് എല്ലാവരും സ്വയം തീ കൊളുത്താനായിരുന്നു തീരുമാനം. എന്നാല്‍ ശരീരത്ത് പൊള്ളലേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന ജെല്‍ പോലുള്ള ഒരു വസ്തു വാങ്ങാന്‍ ഇവര്‍ പദ്ധതിയിടുകയും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുകയും അതിനായി പണം സ്വരൂപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണമടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും സാഗര്‍ ശര്‍മ്മ പറഞ്ഞതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച ശൂന്യവേളയില്‍ ലഖ്നൗവില്‍ നിന്നുള്ള സാഗര്‍ ശര്‍മയും മൈസൂരില്‍ നിന്നുള്ള ഡി മനോരഞ്ജനും സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തില്‍ എംപിമാര്‍ക്കിടയിലേക്ക് ചാടുകയും നിറപ്പുക വരുന്ന ബോംബ് പ്രയോഗിക്കുകയുമായിരുന്നു.
ലോക്‌സഭയുടെ ശൂന്യവേളയിലായിരുന്നു ഇവരുടെ പ്രവര്‍ത്തി. എംപിമാര്‍ക്ക് ഇടയിലൂടെ ഓടിയ രണ്ടു പേരില്‍ ഒരാളെ എംപിമാര്‍ ചേര്‍ന്ന് പിടികൂടുകയും മറ്റേയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയുമായിരുന്നു. ഈ സമയത്ത് തന്നെ പാര്‍ലമെന്റിന് പുറത്ത് രണ്ടുപേര്‍ കളര്‍പുക ഉയര്‍ത്തുകയും ചെയ്തു. സംഭവം മാധ്യമശ്രദ്ധ കവരാനും പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നും ഇവര്‍ വിശദീകരിച്ചു. ‘ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനും മാധ്യമശ്രദ്ധ നേടുന്നതിനും എന്തെങ്കിലും ചെയ്യണമായിരുന്നു. അവരുടെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതിനാല്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേർന്ന് പ്രവർത്തിക്കൽ ആഗ്രഹിച്ചില്ലെന്നും പ്രതികൾ വ്യക്തമാക്കുന്നു.